ഒരു ജർമൻ സ്മരണ
-സഞ്ചാരക്കുറിപ്പ്
-സക്കീന .കെ (HM,GLPS V.O.T)
ഹൈസ്കൂളിലെ ചരിത്രക്ലാസ്സുകളിൽ ലോക മഹായുദ്ധത്തെയും, എകാധിപതിയായിരുന്ന ഹിറ്റ്‌ലെറിനേയും കുറിച്ച് പഠിച്ചിരുന്ന കാലത്തൊന്നും ആ ചക്രവർത്തിയുടെ സാമ്രാജ്യം നേരിൽ കാണാനുള്ള ഭാഗ്യം ലഭിക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല . തികച്ചും യാദ്ർശ്ചികമായാണ് ആ യൂറോപിയൻ രാജ്യമായ ജർമ്മനി സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് . ഒരു ജർമൻ കമ്പനിയിൽ ജോലിയുള്ള മകനാണ് ഇതിന് അവസരമൊരുക്കിയത് . വിസ ശരിയായപ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും അതൊരു മഹാഭാഗ്യമായി വിശേഷിപ്പിക്കുകയും യാത്രക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു .
വിസ കൈപ്പറ്റിയതുമുതൽ മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു . അന്തരീക്ഷ താപനില -15 ഡിഗ്രിയിലും താഴെ , മഞ്ഞു പെയ്യുന്ന തണുത്തുറച്ച പ്രദേശങ്ങളിലൂടെ , അപരിചിതരായ ജനവിഭാഗത്തിനിടയിലൂടെ കോട്ടും , സ്യൂട്ടും ധരിച്ച യാത്ര.....കൂടാതെ മകനോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സന്തോഷകരമായ നാളുകൾ....
2009 ഫെബ്രുവരി 21 ന് രാവിലെ 5.10 ന് അബൂദാബി വഴിയുള്ള ഇത്തിഹാദ് എയർവേയ്സിൽ പറന്നുയരുമ്പോൾ ഞങ്ങൾക്കത് കന്നി വിമാനയാത്രകൂടിയായിരുന്നു . ഓരോ കുതിപ്പിലും ഞാൻ എൻറ്റെ വിദ്യാർത്ഥികളെ ഓർക്കുന്നുണ്ടായിരുന്നു . പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘപാളികൾക്കിടയിലൂടെ കടലുകളും പാറക്കെട്ടുകളും താണ്ടി പറക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ.....അനുഭൂതികൾ....താഴ്ന്ന വായു മർദ്ദം കൊണ്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളെ തരണം ചെയ്യാൻ വിമാനത്തിനകത്തുള്ള സംവിധാനങ്ങൾ......അങ്ങനെയങ്ങനെ ഓരോന്നും കുട്ടികളുമായി പങ്കിടുന്നത് ഓർത്തുകൊണ്ടിരുന്നു .
4 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അബുദാബി എയർപോർട്ടിൽ ലാൻഡ് ചെയ്യാനൊരുങ്ങുമ്പോൾ താഴെ ഭൂമിയിൽ കണ്ട സുന്ദരമായ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ മറന്നില്ല . 5 മണിക്കൂർ വിമാനത്താവളത്തിലെ വിശ്രമത്തിനുശേഷം വീണ്ടും 8 മണിക്കൂർ യാത്ര ചെയ്താണ് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിൽ എത്തിയത് . വിമാനത്തിലെ അപരിചിതമായ ഭക്ഷണം മനസ്സില്ലാമനസ്സോടെ കഴിച്ചും വിമാനജാലകത്തിലൂടെ ആകാശകാഴ്ച്ചകൾ കണ്ടും കടന്നുപോയികൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ സ്ക്രീനിൽ തെളിയുന്നതു വായിച്ചും ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങുമ്പോൾ ഞാനെൻറ്റെ വാച്ചിൽ നോക്കി . സമയം 7 മണി!!!!! എന്നിട്ടും പുറത്ത് ഇരുട്ട് പരക്കാത്ത തെളിഞ്ഞ ആകാശം എന്നെ അത്ഭുതപ്പെടുത്തി .അപ്പോഴാണ് ഇന്ത്യൻ സമയം ജർമൻ സമയത്തെക്കാൾ 4 മണിക്കൂർ മുൻപിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്!!!!
ഫ്രങ്ക്ഫർട്ടിലിറങ്ങി ലഗ്ഗേജുകളും കൈപറ്റി പുറത്തിറങ്ങുമ്പോൾ മകൻ ടാക്സിയുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു . മകൻറ്റെ താമസസ്ഥലമായ 'ലോളാറി'ലെത്താൻ ഇനി 1 മണിക്കൂർ യാത്ര...വഴിയോര കാഴ്ചകൾ കണ്ടുകൊണ്ട് വീട്ടിലെത്തുമ്പോൾ മകൻറ്റെ കുടുംബം കാത്തിരിക്കുന്നുണ്ടായിരുന്നു....സന്തോഷകരമായ സമാഗമത്തിനു ഏറെ മധുരം...കുളിക്കും ഭക്ഷണത്തിനും ശേഷം അടുത്ത പ്രഭാതത്തെ പ്രതീക്ഷിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു .ഉറങ്ങിയത് എപോഴെന്നറിഞ്ഞില്ല .
പ്രഭാതഭക്ഷണത്തിനു ശേഷം സകുടുംബം പരിസരകാഴ്ച്ചകൾ കാണാൻ വേണ്ടി പുറത്തിറങ്ങി . പുറത്ത് വീണുകൊണ്ടിരിക്കുന്ന പഞ്ചസാരതരികൾ പോലുള്ള നേർത്ത മഞ്ഞു കണങ്ങൾ ദേഹത്ത് വീണപ്പോൾ അപൂർവമായൊരു അനുഭൂതി . നഗരമോ ഗ്രാമമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത പ്രക്ർതി , സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനാവാത്ത വേഷങ്ങൾ, അഴുക്കു ചാലുകളോ ചപ്പുചവറുകളോ കാണാത്ത നിരത്തുകൾ , സുരക്ഷിതമായി നടന്നു നീങ്ങാൻ പറ്റിയ പാതകൾ , ഭയപാടില്ലാതെ മുറിച്ചുകടക്കാൻ പറ്റിയ റോഡുകൾ , ഹോണ്‍ ശബ്ദം മുഴക്കാതെ നിശബ്ദമായി കടന്നുപോകുന്ന വാഹനങ്ങൾ , കൊടും തണുപ്പിൽ നിന്നു രക്ഷനേടാൻ ഇലകൾ പൊഴിച്ച് നഗ്നരായി നിൽക്കുന്ന വൻമരങ്ങൾ....നഗരത്തിൻറ്റെയും ഗ്രാമത്തിൻറ്റെയും മിശ്രലക്ഷണങ്ങളായ ഈ കാഴ്ചകൾ ആദ്യദിവസം തന്നെ അമ്പരപെടുത്താൻ പോന്നതായിരുന്നു .
'ലോളാറി'നു കിഴക്കു 'മാർബുർഗാ'ണ് പിറ്റേദിവസം ഞങ്ങൾ സന്ദർശിച്ചത് . 1200 വർഷങ്ങൾ പഴക്കമുള്ള അംബരചുംബിയായ സെൻറ് എലിസബത്ത് ചർച്ചിൻറ്റെ അമ്പരപ്പിക്കുന്ന നിർമാണചാരുത എന്നെ പുളകിതയാക്കി . എൻറ്റെ ക്യാമറ കണ്ണുകൾക്ക് പകർത്താൻ മതിയാവോളം കാഴ്ചകൾ ഈ പള്ളിക്കകത്തുണ്ടായിരുന്നു . ലോകത്തിലെ പ്രസിദ്ധമായ 'ROLEX' വാച്ചുകമ്പനി ഈ നഗരത്തിലെ പ്രധാന കാഴ്ചയായിരുന്നു . മഞ്ഞുകണങ്ങൾ വീണ് മെത്ത വിരിച്ചതുപോലെ പരന്നുകിടക്കുന്ന പുൽമൈതാനങ്ങളും ഉരുളക്കിഴങ്ങ് തോട്ടങ്ങളും നഗരത്തിനെ കൂടുതൽ മനോഹരിയാക്കി . കണ്‍നിറയെ ഈ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി.
പിറ്റേന്ന് ഞങ്ങൾ സന്ദർശിച്ചത് 'ഗീസണ്‍' ആണ് . 'ലോളാറി'ൻറ്റെ പടിഞ്ഞാറു 'ഗീസണ്‍' അല്പം ആൾത്തിരക്കുള്ള സ്ഥലമാണ് . കരിങ്കൽശില്പങ്ങളും പ്രതിമകളുമാണ് ഈ നഗരത്തിൻറ്റെ പ്രത്യേകത . നഗരമദ്ധ്യേ വൈവിധ്യമാർന്ന കൊച്ചു പൂന്തോട്ടങ്ങൾ 'ഗീസണി'നെ കൂടുതൽ സുന്ദരിയാക്കിയിരുന്നു . റെയിൽവേ ഓവർബ്രിഡ്‌ജിൽ നിന്ന് താഴോട്ടു നോക്കിയാൽ കാണുന്ന ഗ്രാമ നഗര ദൃശ്യങ്ങൾ ചേതോഹരങ്ങളായിരുന്നു . വൃത്തിയും വെടിപ്പുമുള്ള ഈ രാജ്യം ഏതൊരു സഞ്ചാരിയേയും ആകർഷിക്കുമെന്നതിൽ സംശയമില്ല . അല്പം ഷോപ്പിംഗ് നടത്താനും ഞങ്ങൾ മറന്നില്ല .
പിറ്റേന്ന് ഞങ്ങൾ സന്ദർശിച്ചത് 'ഗീസണ്‍' ആണ് . 'ലോളാറി'ൻറ്റെ പടിഞ്ഞാറു 'ഗീസണ്‍' അല്പം ആൾത്തിരക്കുള്ള സ്ഥലമാണ് . കരിങ്കൽശില്പങ്ങളും പ്രതിമകളുമാണ് ഈ നഗരത്തിൻറ്റെ പ്രത്യേകത . നഗരമദ്ധ്യേ വൈവിധ്യമാർന്ന കൊച്ചു പൂന്തോട്ടങ്ങൾ 'ഗീസണി'നെ കൂടുതൽ സുന്ദരിയാക്കിയിരുന്നു . റെയിൽവേ ഓവർബ്രിഡ്‌ജിൽ നിന്ന് താഴോട്ടു നോക്കിയാൽ കാണുന്ന ഗ്രാമ നഗര ദൃശ്യങ്ങൾ ചേതോഹരങ്ങളായിരുന്നു . വൃത്തിയും വെടിപ്പുമുള്ള ഈ രാജ്യം ഏതൊരു സഞ്ചാരിയേയും ആകർഷിക്കുമെന്നതിൽ സംശയമില്ല . അല്പം ഷോപ്പിംഗ് നടത്താനും ഞങ്ങൾ മറന്നില്ല .
ജർമൻ ഓർമ്മയിൽ ഏറ്റവും സുന്ദരവും മനോഹരവുമായി തോന്നിയത് 'കൊളോണി'ലേക്കുള്ള യാത്രയും അവിടുത്തെ കാഴ്ചകളുമായിരുന്നു . ജർമ്മനിയുടെ മുൻതലസ്ഥാനമായ 'ബോണ്‍ ' വഴിയായിരുന്നു യാത്ര . വൈദ്യുത തീവണ്ടികളാണിവിടുത്തെ പ്രധാന യാത്രാമാർഗ്ഗം . അതുകൊണ്ടുതന്നെ പരിസരമലിനീകരണ തോത് വളരെ കുറവ് . 'ഫ്രാങ്ക്ഫർട്ട്' നഗരത്തിൽനിന്നും 3 മണിക്കൂർ തീവണ്ടിയിൽ യാത്ര ചെയ്താലേ 'കൊളോണി'ലെത്തൂ . നഗരമദ്ധ്യത്തിലൂടെ ശാന്തമായി ഒഴുകുന്ന 'റൈൻ 'നദി ജർമൻ സംസ്കാരത്തിൻറ്റെയും ചരിത്രത്തിൻറ്റെയും ഭാഗമാണ് . ചരിത്രശേഷിപ്പുകളായ പുരാതന കോട്ടകളും തുരംഗങ്ങളും നെറുകിലേറ്റി പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന കുന്നുകൾ , താഴ്വാരങ്ങളിൽ ഇലപൊഴിച്ച് നിൽക്കുന്ന മരങ്ങൾ , മുന്തിരിത്തോപ്പുകൾ , ആപ്പിളും പ്ലംസും വിളയുന്ന തോട്ടങ്ങൾ , ജലപ്പരപ്പിലൂടെ നീങ്ങുന്ന ചരക്കു കപ്പലുകൾക്കിടയിൽ എവിടെനിന്നോ പറന്നെത്തുന്ന അരയന്നങ്ങൾ.....ഭൂമിയിലെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാഴ്ച്ചകൾക്കിടയിലൂടെ 3 മണിക്കൂർ നീളുന്ന തീവണ്ടിയാത്രക്കൊടുവിൽ ഞങ്ങൾ 'കൊളോണി 'ലെത്തി .
മകൻറ്റെ കൂട്ടുകാരൻ മുനീർ ബാപ്പു കുടുംബസമേതം താമസിക്കുന്നത് 'കൊളോണി 'ലാണ് . നദിക്കരയിലെ റെയിൽവേ സ്റ്റെഷനിൽ മുനീർ ഞങ്ങളെയും കാത്തുനില്പുണ്ടായിരുന്നു . വിശ്രമത്തിനുശേഷം പിറ്റേന്നു മുനീറിൻറ്റെ കുടുംബത്തോടൊപ്പം 'കൊളോണ്‍ ' കാഴ്ചകൾ കാണാനിറങ്ങി . സെൻറ് ഗോഡ്സ് ഹോസണ്‍ , റൂഡി ഷ് ഹൈ , എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു . ചോക്ലേറ്റ് മ്യൂസിയം ആണ് ഇവിടു ത്തെ പ്രധാന കാഴ്ച . ജലപരപ്പിലേക്ക് ഉന്തിനിൽക്കുന്ന ഒരു കപ്പലിൻറ്റെ ആകൃതിയുള്ള ഈ മ്യൂസിയത്തിൽ കൊക്കോ ചെടിയുടെ കാർഷിക ചരിത്രം മുതൽ വിവിധ ഘട്ടങ്ങളിലൂടെ കൊക്കോ സംസ്കരിച്ച് വിവിധ തരം ചോക്ലേറ്റ് ആക്കി മാറ്റുന്നതുവരെയുള്ള നിർമാണവും ചിത്രീകരണവും മറക്കാനാവാത്ത കാഴ്ചകളാണ് . മ്യൂസിയത്തിനകത്തുനിന്നു 'റൈൻ 'നദിയുടെ പശ്ചാത്തലത്തിൽ ദൂരെ കോട്ടകളും കുന്നുകളും വീക്ഷിക്കുന്നത് ബഹുരസമാണ് . അനേകം മ്യൂസിയങ്ങൾ ഇവിടെ ഉണ്ടെങ്കിലും പുറത്ത് നേരിയ മഞ്ഞുമഴ പെയ്തു തുടങ്ങിയതിനാൽ കൂടുതൽ കാഴ്ചകൾ കാണാൻ നിൽക്കാതെ മടങ്ങേണ്ടി വന്നപ്പോൾ വിഷമം തോന്നി . ഓരോ ദിവസം കഴിയും തോറും ജർമ്മനിയെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചെങ്കിലും ഞങ്ങളുടെ സമയം പരിമിതമായിരുന്നു . നദീതീരകാഴ്ചകൽ ക്യാമറയിൽ വേണ്ടുവോളം പകർത്താനായത് ഭാഗ്യമായി . 'ഡോയിഷ് ' എന്ന ജർമൻ ഭാഷയിലെ കുറെ വാക്കുകൾ മകൻ പഠിപ്പിച്ചത് ഈ യാത്രയിലെ ഒരു സമ്പാദ്യമാണ് . 'അപ്പോത്തക്കെ'(മെഡിക്കൽ ഷോപ്പ് ), 'എൻഷുൽടിൻഷും ' (സോറി) തുടങ്ങിയവ അവയിൽ ചിലതാണു . മുനീർ ബാപ്പുവിൻറ്റെ ആതിഥ്യം ഹൃദ്യമായിരുന്നു . വിഷമത്തോടെ യാത്രപറഞ്ഞു 'ലോളാറി 'ൽ തിരിച്ചെത്തുമ്പോൾ ഞങ്ങൾക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .മാർച്ച് 20നായിരുന്നു ഞങ്ങളുടെ മടക്കയാത്ര .
ഒരു നാടിൻറ്റെ സ്പന്ദനം ആവോളം ആസ്വദിച്ച് , ഒരു ജനതയുടെ സംസ്കാരം വേണ്ടുവോളം തൊട്ടറിഞ്ഞ് മടക്കയാത്ര ആരംഭിക്കുമ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം...കിലോമീറ്ററുകൾ താണ്ടി സ്വദേശത്തേക്കു കുതിക്കുമ്പോൾ , പരിസ്ഥിതിയെ മലിനമാക്കാതെ ,നശിപ്പിക്കാതെ ,നഗരവൽകരണവും വികസനവും സാധ്യമാണ് എന്ന പാഠം പ്രാവർത്തികമാക്കുന്ന ജർമ്മനിയെ നമ്മളും കണ്ടു പഠിക്കണമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .
ഒരിക്കലും മരിക്കാത്ത , മറക്കാത്ത സ്മരണകളുമായി ജർമ്മനിയോട് ഞങ്ങൾ വിടപറഞ്ഞു....ഒരിക്കൽക്കൂടി ഈ നഗരത്തെ അടുത്ത് കാണാനും അറിയാനുമുള്ള കൊതിയോടെ...പ്രാർത്ഥനയോടെ .....


















